വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി; കള്ളകടത്ത് വര്‍ധിച്ചതായി റിപോര്‍ട്ട്

Update: 2025-09-08 06:30 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിദേശ വളര്‍ത്തുമൃഗങ്ങളുടെ കള്ളകടത്ത് വര്‍ധിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍, ജീവനുള്ള മൃഗങ്ങളുടെ ഇറക്കുമതി നാലിരട്ടി വര്‍ധിച്ച് 45,000 കടന്നെന്നാണ് റിപോര്‍ട്ട്. എനന്ാല്‍ പലപ്പോഴും മൃഗങ്ങളെ എത്തിക്കുന്നത് കൃത്യമായ നിയമങ്ങളെ പാലിക്കാതെയാണെന്നാണ് റിപോര്‍ട്ട്.

കൂടുതലും വളര്‍ത്തുനായ്ക്കള്‍, പൂച്ചകള്‍, മക്കാവ്, ആഫ്രിക്കന്‍ ഗ്രേ തത്ത തുടങ്ങിയ അപൂര്‍വ പക്ഷികള്‍, പല്ലികള്‍, പാമ്പുകള്‍ തുടങ്ങിയ ജീവികള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ചിലപ്പോള്‍ പാലുല്‍പ്പാദനത്തിനും പ്രജനനത്തിനുമായി കന്നുകാലികളെയും കൊണ്ടുവരാറുണ്ട്.

2025 ജൂലൈയില്‍, മുംബൈ വിമാനത്താവളത്തെ കള്ളക്കടത്തിന്റെ കേന്ദ്രമായി ചൂണ്ടിക്കാട്ടി ഒരു മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഒരു അപ്പീല്‍ അയച്ചു. ഇതിനേതുടര്‍ന്ന്, 2025 ഓഗസ്റ്റില്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയമപ്രകാരമല്ലാത്ത ജീവനുള്ള മൃഗത്തെ കണ്ടെത്തിയാല്‍, അതിനെ ഉടന്‍ തന്നെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കും. വിമാനക്കമ്പനിയായിരിക്കും ഇതിന് ഉത്തരവാദി. കൂടാതെ, തിരിച്ചറിയല്‍, രേഖകള്‍ പരിശോധിക്കല്‍ എന്നിവയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ആരോഗ്യ സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ രേഖകളും ഉണ്ടെങ്കില്‍ മാത്രമേ വിദേശ മൃഗങ്ങളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയൂ. അനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസസിന്റെ (എക്യുസിഎസ്) നിയമങ്ങള്‍ അനുസരിച്ച്, ക്വാറന്റൈന്‍ കാലയളവ് ജീവിവര്‍ഗത്തെയും രാജ്യത്തെയും ആശ്രയിച്ചിരിക്കുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവിവര്‍ഗങ്ങള്‍ക്ക് പ്രത്യേക അനുമതിയും ആവശ്യമാണ്.

Tags: