ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

Update: 2026-03-09 14:38 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപണവുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

ഈ മാസം നടക്കാനിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറ് ആഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് ഷര്‍ജീല്‍ ഇമാം ഹരജി സമര്‍പ്പിച്ചത്. ഇതു പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബജ്പായ് മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെ ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയോ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി മാത്രമേ ഇടപഴകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചമുത്തിയാണ് ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരടക്കമുള്ള വിദ്യാര്‍ഥി നേതാക്കളായ ഒന്‍പതു പേരെ യുഎപിഎ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി അദ്ദേഹത്തിന് പതിവ് ജാമ്യം നിഷേധിക്കുകയും 2026 ജനുവരി അഞ്ചിന് സുപ്രിംകോടതി ആ തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തോളമായി ഷര്‍ജീല്‍ ഇമാം ജയിലിലാണ്.

Tags: