മോദിയെ വധിക്കുമെന്ന് ഭീഷണിയെന്ന്; തമിഴ്നാട് മന്ത്രിക്കെതിരേ ഡൽഹിയിൽ കേസ്

Update: 2024-03-14 07:00 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ തമിഴ്‌നാട് മന്ത്രി ടിഎം അന്‍പരശനെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 268, 503, 505, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മന്ത്രിക്കെതിരെ സുപ്രിം കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്.

പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പൊതുപരിപാടിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് അപകടസാധ്യത ഉണ്ടാക്കുക മാത്രമല്ല, രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തകര്‍ക്കാനും അക്രമം അഴിച്ചുവിടാനും മന്ത്രി ബോധപൂര്‍വം ശ്രമം നടത്തിയെന്നും അഭിഭാഷകന്‍ ആരോപിച്ചു.

'1991 മെയ് 21ന് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭരണകാലത്താണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതും തിരഞ്ഞെടുപ്പ് സമയത്തായിരുന്നു. സാഹചര്യത്തിന്റെ ഗൗരവവും പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ളതും കണക്കിലെടുത്ത് അന്‍പരശനെതിരെയും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണം' പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News