ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; ജഡ്ജിയെ മാറ്റണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഏല്ലാ അപേക്ഷകളും കോടതി തള്ളി

Update: 2026-04-20 16:58 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജഡ്ജിയെ മാറ്റണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഏല്ലാ അപേക്ഷകളും കോടതി തള്ളി. മദ്യനയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ. എഎപി തലവന്‍ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ നല്‍കിയ എല്ലാ അപേക്ഷകളും തള്ളിയാണ് ജസ്റ്റിസ് ശര്‍മയുടെ ഉത്തരവ്. അപേക്ഷകളില്‍ സ്വയംവാദം കേട്ടാണ് ജസ്റ്റിസ് ശര്‍മയുടെ ഉത്തരവ്. നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് ശര്‍മയെ കേസില്‍ നിന്ന് മാറ്റണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍എസ്എസ് അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച ജഡ്ജി, താന്‍ പങ്കെടുത്തത് രാഷ്ട്രീയ പരിപാടിയില്‍ അല്ലെന്നാണ് പറഞ്ഞത്. ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെട്ട ജഡ്ജിയുടെ പക്കല്‍ നിന്നും ന്യായമായ വിചാരണ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ഹരജികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചു. സംശയങ്ങളും ആരോപണങ്ങളുമാണ് ഉന്നയിക്കപ്പെട്ടതെന്ന് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു.

പക്ഷപാതപരമായി താന്‍ പെരുമാറിയിട്ടില്ല. കെജ്രിവാളും മറ്റുള്ളവരും നല്‍കിയ അപേക്ഷ ജുഡീഷ്യറിയെ വിചാരണ ചെയ്യുന്നതിന് തുല്യമാണ്. തന്റെ മക്കള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരാണെന്ന് വാദിക്കുമ്പോള്‍ അത് എങ്ങനെയാണ് കേസില്‍ ബാധിക്കുന്നതെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടണം. ഒരു രാഷ്ട്രീയക്കാരന്റെ മക്കള്‍ക്ക് രാഷ്ട്രീയക്കാരാകാമെങ്കില്‍ ജഡ്ജിയുടെ മക്കള്‍ക്ക് അഭിഭാഷകരാകാം. ഹൈക്കോടതിക്കെതിരേ കെജ്രിവാള്‍ ഉയര്‍ത്തിയത് കുറ്റാരോപണമെന്നും ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിമര്‍ശിച്ചു.

Tags: