ഡല്‍ഹി മദ്യനയക്കേസ്; പ്രതിപട്ടികയില്‍ നിന്ന് അരവിന്ദ് കെജ്‌രിവാളടക്കമുള്ള 23 പ്രതികളെയും ഒഴിവാക്കി

Update: 2026-02-27 05:47 GMT

ന്യൂഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിക്ക് ആശ്വാസം. പ്രതിപട്ടികയില്‍ നിന്ന് അരവിന്ദ് കെജ്‌രിവാളടക്കമുള്ള 23 പ്രതികളെയും ഒഴിവാക്കി. ഡല്‍ഹി വിചാരണ കോടതിയുടേതാണ് നടപടി. വലിയ കുറ്റപത്രം കൊണ്ട് കാര്യമില്ലെന്നും ഗൂഡാലോചന തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതിപട്ടികയില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയുടെ നേതാക്കളെയെല്ലാം കോടതി കുറ്റവിമുക്തരാക്കി.അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചയില്‍ കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചു. 2000 കോടി രൂപയുടെ അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് കോടതി വിധിച്ചു. മദ്യനയം രൂപീകരിച്ചതില്‍ വിശാലമായ ഗൂഢാലോചന എന്ന സിദ്ധാന്തം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, കുല്‍ദീപ് സിങ് എന്നിവര്‍ക്കെതിരേ കാര്യമായ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ക്കെതിരേ നല്‍കിയ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രത്തിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികള്‍ നല്‍കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കു പോലും യോഗ്യതയില്ലാത്ത കുറ്റപത്രവുമായാണ് സിബിഐ വന്നിരിക്കുന്നതെന്ന അതിരൂക്ഷ വിമര്‍ശനവും കോടതി ഉന്നയിച്ചു. 2021ലാണ് ഡല്‍ഹി മദ്യനയ കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags: