ഡല്‍ഹി വഖ്ഫ് ബോര്‍ഡിനും പള്ളികള്‍ക്കുമെതിരായ പൊതുതാല്‍പ്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

Update: 2026-02-24 11:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വഖ്ഫ് ബോര്‍ഡും ജഹാംഗീര്‍പുരിയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പള്ളികളും ചേര്‍ന്ന് 1980-ല്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ 'സേവ് ഇന്ത്യ' എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ഡല്‍ഹി സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നാണ് ഹരജി. ജഹാംഗീര്‍പുരിയില്‍ സ്ഥിതിചെയ്യുന്ന മോത്തി മസ്ജിദ്, ജുമാ മസ്ജിദ്, അതേ പ്രദേശത്തുള്ള മറ്റൊരു പ്രാദേശിക പള്ളി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജഹാംഗീര്‍പുരിയില്‍ ഈ മൂന്ന് പള്ളികള്‍ സ്ഥിതി ചെയ്യുന്ന ഭൂമി 1977 ല്‍ ഡല്‍ഹി സര്‍ക്കാര്‍ അതിന്റെ ഉടമസ്ഥരില്‍ നിന്ന് വാങ്ങിയതാണെന്നും ഹരജിയില്‍ അവകാശപ്പെട്ടു.

അതേസമയം, പൊതുതാല്‍പ്പര്യ ഹരജികള്‍ ആണെന്ന് അവകാശപ്പെട്ട് ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ച് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും 'അനാവശ്യമായി പഴയതൊക്കെ കുത്തിപൊക്കുവാനുള്ള ശ്രമമാണിതെന്നും ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ഡി കെ ഉപാധ്യായ, തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 46 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തെ 'നിസ്സാരമായ കാരണങ്ങളാല്‍' ചോദ്യം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. പൊതുതാല്‍പ്പര്യ ഹരജികളുടെ പവിത്രത ഒരു ഹര്‍ജിക്കാരനും എന്ത് വിലകൊടുത്തും ലംഘിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. നിസ്സാരവും സത്യസന്ധമല്ലാത്തതുമായ ഹരജികളെ മുളയിലേ നുള്ളിയെടുക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Tags: