എഎപിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞ് പോലിസ്; ബിജെപിക്ക് ഭയമെന്ന് കെജ്‌രിവാൾ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ(എഎപി) 'അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഡല്‍ഹി പോലിസ് തടഞ്ഞു. അഴിമതിയാരോപണമുന്നയിച്ച് ജയിലിലടക്കപ്പെട്ട എഎപി നേതാക്കളുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് 'അണ്‍ബ്രേക്കബിള്‍'. ഡല്‍ഹി പോലിസിനെ ഉപയോഗിച്ച് ബിജെപി സ്‌ക്രീനിംഗ് തടയുകയാണെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ആരോപിച്ചു.
ഈ ചിത്രം കണ്ട് ബിജെപി ഭയന്നതുകൊണ്ടാണ് ഡല്‍ഹി പൊലിസ് പ്രദര്‍ശനം നിര്‍ത്തിവച്ചതെന്നും കെജ്‌രിവാൾ പറഞ്ഞു. 'ആം ആദ്മി പാര്‍ട്ടിയില്‍ ഒരു സിനിമ നിര്‍മ്മിച്ചു. ഇന്ന് ഈ ചിത്രം മാധ്യമപ്രവര്‍ത്തകരെ കാണിക്കാനിരുന്നപ്പോള്‍ ,വന്‍ പോലീസ് സേനയെ വിന്യസിച്ച് ബിജെപി ഈ സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. ഈ ചിത്രത്തെ ബിജെപി വല്ലാതെ ഭയക്കുന്നു' എഎപി ദേശീയ കണ്‍വീനര്‍ എക്സില്‍ കുറിച്ചു. ആം ആദ്മി നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നിലെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ ഈ സിനിമ തുറന്നുകാട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.