ഗുജറാത്ത് വിഷമദ്യ ദുരന്തം:മരണ സംഖ്യ 26 ആയി,ചികില്‍സയിലുള്ള പലരുടേയും നില ഗുരുതരം

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു

Update: 2022-07-26 07:52 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.പിന്റു, ജയേഷ് അലിയ രാജു, സഞ്‌ജെയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.മദ്യത്തിന് പകരം മീഥൈല്‍ നല്‍കിയതാണ് മരണകാരണമെന്ന് പോലിസ് അറിയിച്ചു.

അഹമ്മദാബാദിലെയും ബോടഡിലെയും ഗ്രാമീണമേഖലയിലാണ് ദുരന്തമുണ്ടായത്. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.450 ലിറ്റര്‍ മീഥൈല്‍ പോലിസ് പിടികൂടി. അഹമദബാദ് ക്രൈം ബ്രാഞ്ചും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.

മീഥൈല്‍ വില്‍ക്കുന്ന കമ്പനിയുടെ മാനേജറാണ് അറസ്റ്റിലായ ജയേഷ്. ഇയാള്‍ കമ്പനിയില്‍ നിന്ന് മീഥൈല്‍ കടത്തുകയും മറ്റ് രണ്ട് പേര്‍ക്ക് നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ 200 ലിറ്റര്‍ മീഥൈലാണ് ഇവര്‍ കടത്തിയത്.

സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യ പ്രശ്‌നം ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ്.പോലിസിന്റെ ഒത്താശയോടെ ബിജെപിയുടെ നേതാക്കളും ഗുണ്ടകളും ചേര്‍ന്നുള്ള സംഘമാണ് സംസ്ഥാനത്ത് വ്യാജമദ്യം നിര്‍മിച്ച് വിതരണം ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമിത് ചോവ്ദ പറഞ്ഞു.

Tags:    

Similar News