ഛത്തീസ്ഗഡ് പ്രഥമ മുഖ്യമന്ത്രിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് കാണാതായി

Update: 2025-05-27 02:40 GMT

റായ്പൂര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയുടെ പ്രതിമ അനാഛാദനം ചെയ്യുന്നതിന് തൊട്ടുമുന്നേ കാണാതായി. ഗൗരേല നഗരത്തിലെ ജ്യോതിപൂര്‍ ചത്വരത്തില്‍ സ്ഥാപിക്കാനിരുന്ന ഏഴു ടണ്‍ തൂക്കമുള്ള പ്രതിമയാണ് കാണാതായത്. ജോഗിയുടെ ജന്മനാടാണ് ഗൗരേല. മണ്ണുമാന്തി യന്ത്രവുമായി വന്ന സംഘമാണ് പ്രതിമ കൊണ്ടുപോയതെന്ന് പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്തു. പ്രതിമ പിന്നീട് മുന്‍സിപ്പാലിറ്റി ഓഫിസിന് സമീപത്തെ മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തില്‍ കണ്ടെത്തി. ഇതോടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്(ജോഗി) പ്രവര്‍ത്തകരും അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയും പ്രതിഷേധിച്ചു.

2000ല്‍ മധ്യപ്രദേശില്‍ നിന്നാണ് ഛത്തീസ്ഗഡ് രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു അജിത് ജോഗി. 2016ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചു. 2020 മേയില്‍ അദ്ദേഹം അന്തരിച്ചു.