സൈബര്‍ ആക്രമണം; തന്നെ കൂലിപ്പണിക്കാരന്‍ എന്നു വിളിക്കുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്ന് മന്ത്രി രാജന്‍

Update: 2026-04-20 08:02 GMT

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ ചോര്‍ച്ചയെന്ന ആരോപണത്തില്‍ പരിശോധന നടത്തിയതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജന്‍. തന്നെ കൂലിപ്പണിക്കാരന്‍ രാജനെന്ന് വിളിക്കുന്നതില്‍ അഭിമാനം മാത്രമാണെന്നും വീട്ടുടമയും ദുരന്തബാധിതനുമായ നൗഫലിനെ സൈബറിടങ്ങളില്‍ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ മേശപ്പുറത്ത് കയറിയത് ഒരു തെറ്റാണെന്ന് പറയുന്നവരോട്, എന്റെ നാടിന്റെ അഭിമാനം കാക്കാന്‍ ഇതിലും ഉയരത്തില്‍ കയറാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദന്തഗോപുരത്തിലിരുന്ന് നിയന്ത്രിച്ച അനുഭവം ഞങ്ങള്‍ക്കില്ല. വയനാട് ദുരന്തം ഉണ്ടായപ്പോള്‍ ഒരു മാസത്തോളം ഞങ്ങളവിടെ നിന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

കാലാവസ്ഥാ വ്യത്യാസങ്ങളില്‍ എങ്ങനെയായിരിക്കും ഈ വീടുകളുടെ ഉറപ്പ് എന്നറിയാനാണ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ ടെറസില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ചോര്‍ച്ചയുണ്ടെങ്കില്‍ ആ ഭാഗത്ത് ടെറസില്‍ അപോക്സി ട്രീറ്റ്മെന്റ് നടത്തും. ശേഷം വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തും. ശേഷം വാട്ടര്‍ പ്രൂഫിംഗും അതിന് മുകളില്‍ സ്‌ക്രീഡ് കോണ്‍ക്രീറ്റും ചെയ്യും.

വയനാട്ടില്‍ ഈ ടെസ്റ്റ് ചെയ്തപ്പോള്‍ രണ്ട് വീടുകളില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തയെന്ന് മന്ത്രി പറഞ്ഞു. ചോര്‍ച്ചയുണ്ടായ ഭാഗത്തിന് ചുറ്റും എഞ്ചിനീയര്‍മാര്‍ പേനകൊണ്ട് മാര്‍ക്ക് ചെയ്തു. ഇത് ദൂരെനിന്ന് ചിത്രീകരിച്ച ശേഷം വിള്ളലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വളരെ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് പേന കൊണ്ട് വരച്ചതുതന്നെയാണോ എന്ന് ഞാന്‍ ഉറപ്പുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: