കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍; ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി

Update: 2025-10-07 13:36 GMT

ആലപ്പുഴ: കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ക്കുപിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. വിവിധ ജില്ലകളില്‍ നിന്ന് ഡിവൈഎസ്പിക്കെതിരെ ഉയര്‍ന്ന് വന്ന കസ്റ്റഡി മര്‍ദന ആരോപണങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന.

കോന്നി സിഐ ആയിരുന്ന സമയത്ത് എസ്എഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ മര്‍ദിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയാണ് ഡിവൈഎസ്പിക്കെതിരെ ആദ്യം ഉയര്‍ന്നിരുന്നത്. കേസില്‍ ഹൈക്കോടതി മധുബാബുവിന് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. തൊടുപുഴ ഡിവൈഎസ്പി ആയിരുന്നപ്പോള്‍ തൊടുപുഴ മലങ്കര സ്വദേശി വി കെ മുരളീധരനെ ഓഫീസില്‍ വെച്ച് മര്‍ദിച്ചെന്നാണ് ഒടുവില്‍ വന്ന പരാതി. 

ജയകൃഷ്ണന്‍ തണ്ണിത്തോട് മധുബാബുവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മധു ബാബുവിനെതിരായ നടപടിയില്‍ പത്തനംതിട്ട എസ്പിയുടെ റിപോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് മടക്കി പുതിയ റിപോര്‍ട്ട് നല്‍കാനും നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് മധുബാബുവിനെ ക്രമസമാധാന ചുമതലയില്‍ നിന്നും സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന ബിജു വി നായര്‍ ആലപ്പുഴ ഡിവൈഎസ്പിയാകും.

കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിക്കുകയും ശരീരത്തില്‍ ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ 2024 ഡിസംബറില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി മധു ബാബുവിനെ ഒരു മാസം തടവിനും 1,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. കേരള പോലിസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷറര്‍ കൂടിയാണ് എം ആര്‍ മധുബാബു.

Tags: