ക്രൂഡോയില്‍ വില കുതിക്കുന്നു; ബാരലിന് 93 ഡോളര്‍

Update: 2026-03-07 05:42 GMT

വാഷിങ്ടണ്‍: പശ്ചിമേശ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ ഏകദേശം ഒന്‍പത് ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇതോടെ ബാരലിന് 93 ഡോളറായാണ് വില ഉയര്‍ന്നത്. 2023നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇന്ധന ഉല്‍പാദനം വൈകാതെ നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഖത്തര്‍ ഊര്‍ജമന്ത്രി നല്‍കിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയത്. യുകെ, യുഎസ് പോലുള്ള പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ധനവില കൂടുന്നത് പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സാഹചര്യം രൂക്ഷമായാല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയരാനിടയുണ്ടെന്നുമാണ് ഖത്തര്‍ ഊര്‍ജമന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, നിലവിലെ പ്രതിസന്ധി റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ സാഹചര്യത്തോട് സാമ്യമുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പ്രകൃതിവാതക ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. എന്നാല്‍ യുദ്ധസാഹചര്യം മൂലം ഉല്‍പാദനവും വിതരണം നടത്തുന്നതും ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇതിന് പുറമെ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ എണ്ണയും മറ്റ് ഇന്ധന ഉല്‍പ്പന്നങ്ങളും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതില്‍ തടസം നേരിടുന്നതായും റിപോര്‍ട്ടുകളുണ്ട്.

Tags: