തെലങ്കാന മുഖ്യമന്ത്രിയുമായി സിപിഎം നേതാക്കളുടെ കൂടിക്കാഴ്ച; പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനുള്ള സാധ്യതയെന്ന് വിലയിരുത്തല്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, കൊടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് തെലങ്കാന മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്.

Update: 2022-01-08 15:54 GMT

ഹൈദരാബാദ്: സിപിഎം നേതാക്കള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി, കൊടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് തെലങ്കാന മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയത്. ഹൈദരാബാദില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തെലങ്കാന മുഖ്യമന്ത്രി ഒരുക്കിയ ഉച്ചവിരുന്നിലും നേതാക്കള്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജ് വഴിയാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. അതേസമയം, പ്രാദേശിക പാര്‍ട്ടികളുമായി സിപിഎം സഖ്യമുണ്ടാക്കുന്നതിന് മുന്നോടിയാണ് ഈ കൂടിക്കാഴ്ചയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 'തെലങ്കാന മുഖ്യമന്ത്രി ശ്രീ. ചന്ദ്രശേഖര്‍ റാവുവിനെ സിപിഐഎം ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഊഷ്മളമായ ആതിഥേയത്വത്തിന് അദ്ദേഹത്തോട് ഹൃദയപൂര്‍വം നന്ദി പറയുന്നു,'- സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതി.


Full View


സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി നേരത്തെ വിലയിരുത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചെന്നും സിപിഎം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, സൗഹൃദ സന്ദര്‍ശനമാണിതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

Tags:    

Similar News