'തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി'; ഹമീദ് വാണിയമ്പലം

വിദ്വേഷ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി വിദ്യാര്‍ഥി-യുവജന റാലി

Update: 2026-01-11 15:51 GMT

കോഴിക്കോട്: തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സിപിഎമ്മിന് അധികാരത്തുടര്‍ച്ചയും ബിജെപിക്ക് നിയമസഭയില്‍ സീറ്റുകള്‍ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവര്‍ പരസ്പരം നടത്തുന്നത്. എ കെ ബാലന്റെ വംശീയ പ്രസ്താവന ഈ ഡീലിന്റെ ഭാഗമായി മുന്‍കൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊലയാണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആര്‍എസ്എസും സിപിഎമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു. 'വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes' എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയും ബിജെപിയും തമ്മിലുള്ള ഡീല്‍ ലാവ് ലിനിലും എക്‌സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളര്‍ന്നതാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരേ സാഹോദര്യ രാഷ്ട്രീയത്തിലൂന്നിയ സംസ്‌കാരം വളരണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി ദേശീയ ജനറല്‍ സെക്രട്ടറി ലുബൈബ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. വാളയാറില്‍ ഹിന്ദുത്വ ഭീകരരുടെ ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ ചത്തീസ്ഗഢ് സ്വദേശി രാം നാരായണ്‍ ഭാഗേലിന്റെ സഹോദരന്‍ ശശികാന്ത് ഭാഗേല്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി. ആര്‍എസ്എസിന്റെ ഫാക്ടറിയില്‍ നിന്നും പുറത്തുവിടുന്ന വിദ്വേഷ രാഷ്ട്രീയം സ്വാംശീകരിച്ചവരാണ് തന്റെ സഹോദരനെ കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സഹോദരനെ വംശീയമായി കൊലപ്പെടുത്തിയ മുഴുവന്‍ ആര്‍എസ്എസുകാരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരന്‍ കെ കെ ബാബുരാജ്, സാമൂഹ്യ പ്രവര്‍ത്തക അംബിക മറുവാക്ക്, ആക്ടിവിസ്റ്റ് അഡ്വ. അമീന്‍ ഹസന്‍ എന്നിവര്‍ സംസാരിച്ചു. ഇസ് ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജും ജാതി, വംശീയക്കൊലകള്‍ ജുഡീഷ്യല്‍ കമ്മീഷനെ വെച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈസ് പ്രസി. ഷമീമ സക്കീറും പ്രമേയം അവതരിപ്പിച്ചു. സാഹോദര്യ രാഷ്ട്രീയത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പ്രസിഡന്റ് അംഗത്വം കൈമാറി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സഈദ് ടി കെ സമാപന ഭാഷണം നിര്‍വഹിച്ചു. അമീന്‍ റിയാസ് സ്വാഗതവും ആയിഷ മന്ന നന്ദിയും പറഞ്ഞു.

വിദ്വേഷ പ്രചരണങ്ങളെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നേരത്തെ വെള്ളയില്‍ ഗാന്ധി ജങ്ഷനില്‍ നിന്ന് വിദ്യാര്‍ഥി യുവജന റാലി നടന്നു. കുറ്റിച്ചിറ ഓപ്പണ്‍ സ്റ്റേജില്‍ റാലി സമാപിച്ചു. ബാസിത് താനൂര്‍, ലബീബ് കായക്കൊടി, കെ എം സാബിര്‍ അഹ്‌സന്‍, മുഫീദ് കൊച്ചി, അന്‍വര്‍ സലാഹുദ്ദീന്‍, മുനീബ് എലമങ്കല്‍, മിസ്ഹബ് ശിബിലി, സഹ്ല, ആഷിഖ് ടി എം, ആഷിഖ് പൊന്നാനി, റഈസ് കുണ്ടുങ്ങല്‍, മുജാഹിദ് മേപ്പയൂര്‍, അഫ്‌നാന്‍ വേളം എന്നിവര്‍ നേതൃത്വം നല്‍കി.