ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾക്ക് വാണിജ്യാനുമതി; കടകളിൽ ഇവ ഉടൻ ലഭ്യമായേക്കില്ല

ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂർത്തിയായവർക്ക് മാത്രമേ പൊതുവിപണിയിൽ നിന്ന് വാക്‌സിൻ വാങ്ങാൻ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

Update: 2022-01-27 11:38 GMT

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച കൊവിഡ് വാക്സിനുകൾക്ക് കേന്ദ്ര സർക്കാർ വാണിജ്യാനുമതി നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഉപാധികളോടെ വാണിജ്യാനുമതി നൽകിയത്. ​ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അം​ഗീകാരം ലഭിച്ചതോടെ ഈ വാക്സിനുകൾ അധികം വെെകാതെ തന്നെ മാർക്കറ്റിൽ ലഭ്യമാവുമെന്നാണ് സൂചന.

അതേസമയം, വാണിജ്യാനുമതി നൽകി എന്നത് കൊണ്ട് കടകളിൽ ഇവ ഉടൻ തന്നെ ലഭ്യമാകുമെന്ന് അർഥമില്ലെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂർത്തിയായവർക്ക് മാത്രമേ പൊതുവിപണിയിൽ നിന്ന് വാക്‌സിൻ വാങ്ങാൻ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

നിലവിൽ ഈ രണ്ട് വാക്സിനുകൾക്കും അടിയന്തര ഉപയോ​ഗത്തിനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. വാക്‌സിനുകളുടെ വിതരണത്തിന് കൊ-വിൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നത് അടക്കമുള്ള ഉപാധികൾ പാലിക്കുകയും വേണം. ആറുമാസം കൂടുമ്പോൾ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്നും മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

നിലവിൽ 15 ദിവസം കൂടുമ്പോൾ വാക്‌സിൻ നിർമ്മാതാക്കൾ സുരക്ഷാ വിവരങ്ങൾ കൈമാറണം. കൊവിഡ് വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇരുവാക്‌സിനുകൾക്കും വാണിജ്യാനുമതി നൽകിയത്. അതേസമയം, വാണിജ്യാനുമതി ലഭിച്ചതോടെ രണ്ട് വാക്സിനുകളും നേരത്തെ നിശ്ചയിച്ച എംആർപിയിൽ ചില പ്രെെവറ്റ് ക്ലിനിക്കുകളിൽ ലഭിക്കുമെന്ന് റിപോർട്ടുകളുണ്ട്.

Tags:    

Similar News