കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ല; വാടകഗര്‍ഭധാരണം നടത്തിയ ഡോക്ടര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

Update: 2025-07-28 03:57 GMT

ഹൈദരാബാദ്: വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ അടക്കം പത്തുപേര്‍ അറസ്റ്റില്‍. യൂണിവേഴ്‌സല്‍ സൃഷ്ടി ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപന ഉടമ ഡോ. നമ്രത അടക്കമുള്ളവരാണ് അറസ്റ്റിലായത്. 35 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിന് ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കുട്ടിയെ ലഭിച്ചത്. എന്നാല്‍, ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ കുട്ടിയുമായി മാതാപിതാക്കള്‍ക്ക് ജനിതക ബന്ധമില്ലെന്നാണ് തെളിഞ്ഞത്. അണ്ഡവും ബീജവും മാറിപ്പോയതാവാം കാരണമെന്നാണ് ഡോ. നമ്രത വിശദീകരിച്ചത്. പിന്നീട് ഡോക്ടര്‍ ഒളിവില്‍ പോയെന്ന് മനസിലായ ദമ്പതികള്‍ ഗോപാലപുരം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ക്ലിനിക്കില്‍ റെയ്ഡ് നടത്തുകയും രേഖകളും ബീജ, അണ്ഡ സാമ്പിളുകളും പിടിച്ചെടുക്കുകയും ചെയ്തു.

ആളുകളില്‍ നിന്നും സ്വീകരിക്കുന്ന ബീജവും അണ്ഡവും ക്ലിനിക്ക് വഴി പുറത്തേക്ക് കടത്തുന്നതായും കണ്ടെത്തി. അതേ തുടര്‍ന്ന് ഇന്ത്യന്‍ സ്‌പേം ടെക് എന്ന കമ്പനിയുടെ റീജിയണല്‍ മാനേജര്‍ പങ്കജ് സോണി, സമ്പത്ത്, ശ്രീനു, ജിതേന്ദര്‍, ശിവ, മണികാന്ത, ബോറോ എന്നിവരും അറസ്റ്റിലായി. കുട്ടികളെ വേണമെന്ന് പറഞ്ഞ് വരുന്ന ദമ്പതികളില്‍ നിന്നും 35 ലക്ഷം രൂപ വാങ്ങിയ ശേഷം ഏതെങ്കിലും കുട്ടികളെയാണ് ക്ലിനിക്ക് നല്‍കിയിരുന്നതെന്ന് ഡിസിപി രശ്മി പെരുമാള്‍ പറഞ്ഞു.