'കേരള സഹകരണ വകുപ്പില്‍ 700 കോടി രൂപയുടെ അഴിമതിക്ക് നീക്കം'; രമേശ് ചെന്നിത്തല

Update: 2026-03-27 09:31 GMT

തിരുവനന്തപുരം: സഹകരണ വകുപ്പില്‍ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കമെന്ന് രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പിന് കളമൊരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രാഥമിക സഹകരണസംഘങ്ങളുടെ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിന് കരാര്‍ നല്‍കുന്നതില്‍ 700 കോടി രൂപ വെട്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായുള്ള പൊതു സോഫ്റ്റ് വെയര്‍ തയ്യാറാക്കാനുള്ള പദ്ധതി അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

4,415 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി സോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍ ടിസിഎസിന് 206 കോടിരൂപയ്ക്ക് ഉറപ്പിച്ച കരാര്‍ റദ്ദാക്കിയെന്നും ആ കരാര്‍ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാണ് നീക്കമെന്നും അദ്ദേഹം പറയുന്നു. ദിനേശ് ബീഡി സംഘത്തിന് കരാര്‍ നല്‍കിയാല്‍ ചെലവ് 914 കോടിയാകും. ദിനേശ് സംഘത്തിനുവേണ്ടി കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തുകയും ചെയ്‌തെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Tags: