തിരുത്തലുകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടത്; ഗവേഷക വിദ്യാര്‍ഥിനി ജീന്‍ ജോസഫിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി

Update: 2025-08-14 06:42 GMT

തിരുവനന്തപുരം: മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ്നാട് ഗവര്‍ണറില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവേഷക വിദ്യാര്‍ഥിനി ജീന്‍ ജോസഫിന്റെ നടപടി ഏറെ പ്രശംസ അര്‍ഹിക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേയ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനന്ദനം. ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവര്‍ക്ക് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ തമിഴ്നാട് ഗവര്‍ണറില്‍ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച ഗവേഷക വിദ്യാര്‍ത്ഥിനി ജീന്‍ ജോസഫിന്റെ നടപടി ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. തന്റെ പ്രതിഷേധം മാന്യമായ രീതിയില്‍ രേഖപ്പെടുത്തിയ ഈ വിദ്യാര്‍ത്ഥിനിയുടെ ധീരമായ നിലപാട് ഒരുപാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യുവതലമുറ അവരുടെ നിലപാടുകളും രാഷ്ട്രീയവും വ്യക്തമാക്കാന്‍ മടി കാണിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്.ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവര്‍ക്ക് ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങളുണ്ട്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.ജീന്‍ ജോസഫിനെപ്പോലുള്ള വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തുന്ന ഇത്തരം തിരുത്തലുകള്‍ ജനാധിപത്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ വിദ്യാര്‍ത്ഥിനിയുടെ ധീരമായ നിലപാടിനെ ഞാന്‍ അഭിനന്ദിക്കുന്നു.

Tags: