നിരന്തര നിരീക്ഷണത്തില്‍, ഉറക്കം നിഷേധിച്ചു; ഇസ്രായേലിന്റെ പീഡന മുറകള്‍ വിശദീകരിച്ച് ഫ്രീഡം ഫ്‌ളോട്ടില്ല ദൗത്യത്തിലെ ആക്ടിവിസ്റ്റുകള്‍

Update: 2025-06-12 08:16 GMT
നിരന്തര നിരീക്ഷണത്തില്‍, ഉറക്കം നിഷേധിച്ചു; ഇസ്രായേലിന്റെ പീഡന മുറകള്‍ വിശദീകരിച്ച് ഫ്രീഡം ഫ്‌ളോട്ടില്ല ദൗത്യത്തിലെ  ആക്ടിവിസ്റ്റുകള്‍

ഗസ: ഇസ്രായേലിന്റെ പീഡന മുറകള്‍ തുറന്നു പറഞ്ഞ് ഗസയിലേക്കുള്ള ഫ്രീഡം ഫ്‌ളോട്ടില്ല കപ്പല്‍ ദൗത്യത്തില്‍ ഉണ്ടായിരുന്ന ആക്ടിവിസ്റ്റുകള്‍. നാടുകടത്തപ്പെട്ടവരില്‍ നിന്നുള്ള വിശദീകരണങ്ങള്‍ സൂചിപ്പിക്കുന്നത് ആക്ടിവിസ്റ്റുകള്‍ക്ക് കഠിനവും ക്രൂരവുമായ പെരുമാറ്റം ഇസ്രായേലി സൈനികരില്‍ നിന്നു നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ്.

നാടുകടത്തപ്പെട്ട ഫ്രഞ്ച് ഡോക്ടറായ ബാപ്റ്റിസ്റ്റ് ആന്‍ഡ്രെ പറയുന്നത്, തടങ്കല്‍ 'കഠിനവും നിയമവിരുദ്ധവുമായിരുന്നു' എന്നാണ്. 80 ഇസ്രായേലി കമാന്‍ഡോകള്‍ മാഡ്ലീനില്‍ അതിക്രമിച്ചു കയറി ആക്ടിവിസ്റ്റുകളെ കപ്പലിന്റെ താഴത്തെ കമ്പാര്‍ട്ട്‌മെന്റില്‍ 18 മണിക്കൂര്‍ പൂട്ടിയിട്ടത് എങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു.'അവര്‍ ഞങ്ങളെ നിരന്തര നിരീക്ഷണത്തിലാക്കി, ഉറക്കം നിഷേധിച്ചു, ഞങ്ങള്‍ എവിടെയാണെന്നോ എത്ര കാലം തടങ്കലില്‍ വയ്ക്കുമെന്നോ പറയാന്‍ അവര്‍ വിസമ്മതിച്ചു,' അദ്ദേഹം പറഞ്ഞു.

'ഞങ്ങളെ തുടര്‍ച്ചയായി മൂന്ന് ദിവസം തടവിലാക്കി, അഭിഭാഷകര്‍ ഉള്‍പ്പെടെ ആരെയും ബന്ധപ്പെടാന്‍ അവര്‍ അനുവദിച്ചില്ല.' അല്‍ ജസീറ മുബാഷറിലെ പത്രപ്രവര്‍ത്തകനായ ഒമര്‍ ഫയാദ് പറഞ്ഞു. നാടുകടത്തല്‍ രേഖകളില്‍ എന്താണ് എഴുതിയിരുക്കുന്നതെന്നു പറയാതെ തന്നെയും മറ്റുള്ളവരെയും ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെര്‍ഗും സംഭവത്തെ 'തട്ടിക്കൊണ്ടുപോകല്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ സൈന്യം നടത്തിയത്, നിയമലംഘനമാണെന്നും അവര്‍ പറഞ്ഞു.

ഫ്രീഡം ഫ്ളോട്ടില്ല സഖ്യത്തിന്റെയും ഗസയിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര കമ്മിറ്റിയുടെയും ഒരു സംരംഭത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് ഇറ്റലിയില്‍ നിന്നാണ് മാഡ്‌ലീന്‍ യാത്ര തിരിച്ചത്. ഇസ്രായേല്‍ നാവിക ഉപരോധത്തെ വെല്ലുവിളിക്കുകയും പട്ടിണിയും കുടിയിറക്കവും വിനാശകരമായ തലങ്ങളിലെത്തിയ ഗസ മുനമ്പിലെ ഫലസ്തീനികള്‍ക്ക് മാനുഷിക സഹായം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ദൗത്യം.

ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, തുര്‍ക്കി, സ്വീഡന്‍, സ്പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും, സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, ഐറിഷ് നടന്‍ ലിയാം കന്നിംഗ്ഹാം എന്നിവരും കപ്പലിലുണ്ടായിരുന്നവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ദൗത്യത്തിനിടെ ഇസ്രായോല്‍ സൈന്യം ഫ്രീഡം ഫ്ളോട്ടില്ല തടയുകയും ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തു. തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ആക്ടിവിസ്റ്റുകളെ നാടുകടത്താന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News