കാസര്‍ഗോഡ് ഡിസിസി ഓഫീസിലെ സംഘര്‍ഷ ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു

Update: 2025-11-21 03:00 GMT

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡിസിസി ഓഫീസിലെ തമ്മിലടി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ കോണ്‍ഗ്രസ് നേതാവിനെതിരേ അച്ചടക്ക നടപടി. കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ്‌വാന്‍ കുന്നിലിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സീറ്റു വിഭജന തര്‍ക്കത്തെത്തുടര്‍ന്നാണ് കാസര്‍കോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളിയുണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ ഉറപ്പായും നടപടിയുണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ഹാളിനു പുറത്ത് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. എന്നാല്‍ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.