പൊതു സ്ഥലങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്

സര്‍ക്കാര്‍ പരസ്യങ്ങള്‍ പെരുമാറ്റചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Update: 2026-03-23 10:28 GMT

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തിനെതിരേ പരാതിയുമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വന്നിട്ടും പൊതുസ്ഥലങ്ങളില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ തുടരുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നല്‍കിയത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

സര്‍ക്കാര്‍ നേട്ടങ്ങള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ പെരുമാറ്റചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളിലും സമാനമായ രീതിയില്‍ പരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്ന പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ പരസ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കത്തയച്ചിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇവ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. ഇത് ചട്ടലംഘനമാണെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Tags: