മലമ്പുഴയില്‍ എ സുരേഷിനെ മല്‍സരിപ്പിച്ചാല്‍ വോട്ടുകള്‍ ചോരുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

Update: 2026-02-25 08:05 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചില്ലെങ്കില്‍ വിജയ സാധ്യതയില്ലെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. എഐസിസി സെക്രട്ടറി പി വി മോഹനന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് മലമ്പുഴ മണ്ഡലത്തില്‍ നിന്നുള്ള ഡിസിസി ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അഭിപ്രായം ഉന്നയിച്ചത്.

മലമ്പുഴ മണ്ഡലത്തിലെ ഭൂരിഭാഗം ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും നിയോജന മണ്ഡലം ഭാരവാഹികളും സുരേഷ് മല്‍സരിക്കേണ്ടെന്ന അഭിപ്രായമുള്ളവരാണ്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചാല്‍ കൈപ്പത്തി ചിഹ്നം ലഭിക്കില്ല. ഓരോ മണ്ഡലത്തിലും ജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നിരിക്കേ ഈ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നം വിട്ടൊരു റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. എ സുരേഷ് മല്‍സരിച്ചാല്‍ ചിലപ്പോള്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥ പോലുമുണ്ടായേക്കാമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗതീരുമാനം. സുരേഷിനെ യുഡിഎഫ് മല്‍സരിപ്പിക്കുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ ചോരാന്‍ ഇടയാക്കുമെന്നും ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തല്‍ ശരിയല്ലെന്നും പ്രതിനിധികള്‍ വിലയിരുത്തി. 2016, 2021 തിരഞ്ഞെടുപ്പുകളില്‍ മലമ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തില്‍ യുഡിഎഫ് സംവിധാനം ശക്തമല്ലെന്നും ഭാരവാഹികള്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്.

Tags: