കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഭരണകൂട ഭീകരതയുടെ ഇര: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2026-01-30 16:39 GMT

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമ സി ജെ റോയിയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിരവധി സംരംഭങ്ങള്‍ നടത്തിവരികയായിരുന്നു സി ജെ റോയ്. കേന്ദ്ര ബിജെപി ഭരണത്തില്‍ രാജ്യത്തെ പൗരന്മാരേയും പൗരാവകാശ സംഘടനകളേയും വരുതിയിലാക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്ന ആദായ നികുതി വകുപ്പിന്റെ കടന്നു കയറ്റമാണ് റോയിയുടെ ദാരുണ മരണത്തിലേക്ക് നയിച്ചത്.

രാജ്യത്ത് ഇഡി, ഐടി ഉള്‍പ്പെടേയുള്ള കേന്ദ്ര ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത്തരത്തിലുള്ള ഐടി വകുപ്പിന്റെ റെയ്ഡും അതുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളുമാണ് സി ജെ റോയിയുടെ അന്ത്യം കുറിച്ചത്. സി ജെ റോയ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത് മൃതശരീരം അവിടെ കിടക്കുമ്പോഴും റെയ്ഡ് തുടര്‍ന്നു എന്നത് അവരുടെ മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റമാണ് വ്യക്തമാക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ നടത്തുന്ന വേട്ടയ്ക്കെതിരേ ഇനിയെങ്കിലും പൗരസമൂഹം ശക്തമായി രംഗത്തുവരേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ബോധ്യപ്പെടുത്തുന്നത്. സി ജെ റോയിയുടെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി ഉറപ്പാക്കണം. സി ജെ റോയിയുടെ ആകസ്മിക വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വ്യസനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടേയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു.

Tags: