തൃശൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്യാന്‍ ശ്രമമെന്ന് എല്‍ഡിഎഫിന്റെ പരാതി

Update: 2026-04-04 12:23 GMT

തൃശൂര്‍: തൃശൂരില്‍ ഭക്ഷ്യക്കിറ്റ് നല്‍കി ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി. തൃശൂര്‍ മണ്ഡലത്തിലെ ഒളരിയിലാണ് സംഭവം. അരിയും സാധനങ്ങളും അടങ്ങുന്ന കിറ്റാണ് ബിജെപി വിതരണം ചെയ്യാന്‍ ശ്രമിച്ചത്. പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. എല്‍ഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് കിറ്റുകള്‍ വിതരണംചെയ്തിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പോലിസ് അടപ്പിച്ചു. ഇവിടെനിന്ന് അന്‍പതോളം കിറ്റുകളും കണ്ടെടുത്തു.

കഴിഞ്ഞദിവസം മുതലാണ് ബിജെപി സൂപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണം ആരംഭിച്ചതെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കിറ്റ് വാങ്ങുന്നതിനായി വീട്ടമ്മമാര്‍ എത്തിയിരുന്നു. തൃശൂര്‍ ഒളരി ഭാഗത്താണ് വിതരണം നടന്നത്. കിറ്റ് വാങ്ങാന്‍ നിരവധി പേരാണ് എത്തിയത്. ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റ് വിതരണം ചെയ്തത്. 900 രൂപയുടെ 48 കിറ്റുകള്‍ ഇതിനോടകം വിതരണം ചെയ്തു. ബിജെപി നേതാവ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം നടന്നത്. ഒളരിയിലെ ചില ഉന്നതികളിലുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്തിരുന്നത്. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടിനായാണ് ഈ കിറ്റ് വിതരണമെന്നും എല്‍ഡിഎഫ് ആരോപിച്ചു.