സമുദായ പണ്ഡിതന്മാര്‍ വെറുപ്പുല്‍പാദനം അവസാനിപ്പിക്കുക: അല്‍ ഹാദി അസോസിയേഷന്‍

Update: 2026-02-11 04:13 GMT

തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്കെതിരായി പണ്ഡിത സമ്മേളനങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വിഭാഗീയതയും വെറുപ്പും അവസാനിപ്പിക്കണമെന്നും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ മതപണ്ഡിതന്മാര്‍ മുന്നോട്ടു വരണമെന്നും അല്‍ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഹിന്ദുത്വ ഫാഷിസം വെറുപ്പ് ഉല്പാദിപ്പിച്ച് വിഭാഗീയത വളര്‍ത്തുകയും ഭിന്നിപ്പിച്ചു ഭരിക്കുകയും ചെയ്യുമ്പോള്‍, അതേ രീതിയില്‍ മതസംഘടനകള്‍ക്കിടയില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കുകയും ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്നത് ഫാഷിസത്തിന്റെ രീതിയാണ്.

ആര്‍എസ്എസ്-മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വയ്ക്കുമ്പോള്‍, ചേരി തിരിക്കാതെ ചേര്‍ന്നുനില്‍ക്കാനും അന്യായങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ചെറുത്തുനില്‍ക്കാനുമാണ് മതപണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത്. അതായിരുന്നു പൂര്‍വ്വസൂരികളായ പണ്ഡിതന്മാര്‍ നിര്‍വഹിച്ച സാമൂഹിക ദൗത്യം.

സൈനുദ്ദീന്‍ മഖ്ദൂമുമാര്‍ , മമ്പുറം തങ്ങന്മാര്‍,ആലി മുസ്‌ല്യാര്‍ തുടങ്ങിയ പണ്ഡിത മഹത്തുക്കള്‍ക്ക് ജന്മം നല്‍കിയ മലബാര്‍ മേഖല ഇന്ന് പള്ളികളും മദ്രസകളും പിടിച്ചടക്കലിന്റെയും തമ്മില്‍തല്ലിന്റെയും വെറുപ്പുല്‍പാദനത്തിന്റെയും മണ്ണാവുന്നത് ഏറെ സങ്കടകരമാണ്.

മുസ്‌ലിം സമൂഹത്തെയും ഇതര ജനവിഭാഗങ്ങളെയും വിഭാഗീയത ഇല്ലാതെ ഐക്യപ്പെടുത്തുകയും അധിനിവേശവിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്ത മഹാപണ്ഡിതന്മാരുടെ പവിത്രമായ പാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന അപക്വവും ആത്മഹത്യാപരവുമായ നിലപാടില്‍ നിന്ന് പിന്തിരിയാനും അവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ജനപക്ഷത്ത് നിലയുറപ്പിക്കാനും മുഴുവന്‍ പണ്ഡിതന്മാര്‍ക്കും സാധിക്കേണ്ടതുണ്ട്.

സമുദായത്തെയും രാജ്യത്തെയും തകര്‍ക്കുന്ന ആര്‍എസ്എസിന്റെ നൂറുകണക്കിന് ഭീകരമായ നരഹത്യയുടെ ചിത്രങ്ങള്‍ മുമ്പിലുള്ളപ്പോഴാണ് അവരുടെ പ്രതിനികളെ വേദിയിലിരുത്തി ആദരിക്കുകയും സ്വന്തം സമുദായ കക്ഷി നേതാക്കളെ പുറത്തുനിര്‍ത്തി അവര്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയും നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്യുന്നത്. ഇത് എത്രമാത്രം ആത്മഹത്യാപരവും വിശ്വാസവിരുദ്ധവുമാണെന്ന് ആത്മാര്‍ത്ഥമായും സത്യസന്ധമായും വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഇത്തരം സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മുസ്‌ലിം സമുദായത്തെ ഐക്യപ്പെടുത്തുകയും ഫാഷിസ്റ്റുകളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മാതൃകാ നിലപാടിനെ പ്രശംസിക്കാതിരിക്കാനാവില്ല.

പള്ളി, മദ്രസ, വഖ്ഫ്, ശരീഅത്ത് , പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ മുസ്‌ലിംകളുടേത് മാത്രമാണ്. അവയുടെ സംരക്ഷണത്തിന് വേണ്ടി ഒറ്റക്കെട്ടായി സംഘടിക്കേണ്ടത് അവയില്‍ വിശ്വാസം ഉള്ളവരാണ്. കേവലം ഇലക്ഷന്‍ തന്ത്രങ്ങളുടെ ഭാഗമായി സ്വീകരിക്കുന്ന കപട രാഷ്ട്രീയ നിലപാടുകള്‍ക്ക് വിശ്വാസ സംഹിതകളെയോ സമുദായത്തിന്റെ അവകാശങ്ങളെയോ സംരക്ഷിക്കാന്‍ സാധിക്കുകയില്ല.

ആയതിനാല്‍, മുസ്‌ലിം പണ്ഡിതന്മാരും സമുദായ നേതാക്കളും അവകാശ സംരക്ഷണത്തിന്റെയും ഐക്യത്തിന്റെയും അജണ്ടയില്‍ ഒരുമിച്ച് നില്‍ക്കാന്‍ സന്നദ്ധമാകണമെന്നും അല്‍ ഹാദി അസോസിയേഷന്‍ പ്രമേയം ആവശ്യപ്പെട്ടു. കെ കെ സൈനുദ്ദീന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹാഫിസ് അഹമ്മദ് കബീര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ആബിദ് മൗലവി അല്‍ഹാദി ഓച്ചിറ, പാനിപ്ര ഇബ്രാഹിം ബാഖവി, എസ് അര്‍ഷദ് അല്‍ ഖാസിമി, മാഹിന്‍ ഹസ്രത്ത്, ഫിറോസ്ഖാന്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: