വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ന്നു; കൂടിയത് 49 രൂപ

ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

Update: 2026-02-01 04:52 GMT

കൊച്ചി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ന്നു. വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് 49 രൂപ കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1,698 രൂപയില്‍ നിന്ന് 1,147 രൂപയായി ഉയര്‍ന്നു. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍, ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വര്‍ധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുകള്‍ നേരിടുന്ന വ്യാപാരികള്‍ക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റങ്ങള്‍, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി വിലയില്‍ കാലാകാലങ്ങളില്‍ പരിഷ്‌കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനയും കുറവും ഉണ്ടായിട്ടുണ്ട്. വില വര്‍ധന തുടര്‍ന്നാല്‍ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.