കോതമംഗലത്ത് കോളേജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍

Update: 2025-11-09 13:17 GMT

കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി മാങ്കുളം താളുംകണ്ടം മലനിരപ്പേല്‍ ഹരിയുടെ മകള്‍ നന്ദനയെ(20)യാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും ആവശ്യപ്പെട്ടു.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് & സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയാണ് നന്ദന. ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നന്ദനയെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച മരിച്ചനിലയില്‍ കണ്ടത്. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്കെത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളജ് അധികൃതര്‍ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ദുരൂഹതയില്ലെന്നും പോലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ക്യാമ്പസിലോ ഹോസ്റ്റലിലോ നന്ദനയെക്കുറിച്ച് ആര്‍ക്കും ഭിന്നഭിപ്രായം ഇല്ലെന്നും, രാത്രി ഉറങ്ങുന്നതിനു മുമ്പു വരെ ഫോണ്‍ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റല്‍ മെട്രന്‍ പറഞ്ഞിരുന്നതായി കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. മരിക്കുന്നതിനുമുമ്പ് നന്ദന ഇന്‍സ്റ്റഗ്രാം ഐഡിയിലെ മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റു ചെയ്തതായി കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് കോതമംഗലം പോലിസ് അറിയിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം വേണമെന്നും ഇനിയാര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും നന്ദനയുടെ പിതാവ് ഹരി പറഞ്ഞു.