ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച 32 കാരിയായ ശ്വേതയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ സഹപ്രവർത്തകനായ രവിയെ പോലിസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വർഷങ്ങൾക്ക് മുൻപ് ജോലിസ്ഥലത്തുവച്ചാണ് വിവാഹിതനായ രവിയും ശ്വേതയും പരിചയപ്പെടുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞിരുന്ന ശ്വേത മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് പ്രണയാഭ്യർഥന നടത്തിവന്നിരുന്നുവെന്ന് പോലിസ് പറയുന്നു. ശ്വേതയ്ക്കായി ഭാര്യയെ ഉപേക്ഷിക്കാൻ തയാറാണെന്നും രവി പറഞ്ഞിരുന്നുവെങ്കിലും, ശ്വേത നിരന്തരം നിരസിച്ചു.
ബുധനാഴ്ച സംസാരിക്കാനെന്ന വ്യാജേന ശ്വേതയെ രവി വിളിച്ചുവരുത്തി. ഇരുവരും കാറിൽ സഞ്ചരിക്കുമ്പോൾ, ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാർ ഓടിച്ചിറക്കി. കാർ വെള്ളത്തിൽ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടെങ്കിലും, ശ്വേതയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
പ്രാഥമിക ചോദ്യം ചെയ്യലിൽ കാർ നിയന്ത്രണം വിട്ട് തടാകത്തിൽ വീണതാണെന്നു രവി പോലീസിനോട് വ്യക്തമാക്കി. എന്നാൽ, ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രവിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി ഹാസൻ പോലിസ് അറിയിച്ചു.