കണ്ണൂരില്‍ സഹപാഠിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ച പ്രതിക്ക് ജാമ്യം;ഇരകളായത് 11ഓളം പെണ്‍കുട്ടികള്‍

തന്നെപോലെ കെണിയില്‍ പെട്ടുപോയ 11ഓളം പെണ്‍കുട്ടികളെ അറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി

Update: 2022-08-10 05:57 GMT

കണ്ണൂര്‍:കണ്ണൂരില്‍ ഒമ്പതാംക്ലാസുകാരിയെ സഹപാഠി കഞ്ചാവ് നല്‍കി പീഡിപ്പിച്ചതായി പരാതി.മാതാപിതാക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തു.പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇവര്‍ക്കു പിന്നില്‍ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.

നിരവധി കുട്ടികള്‍ ഇത്തരത്തില്‍ കെണിയിലായിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.തന്നെപോലെ കെണിയില്‍ പെട്ടുപോയ 11ഓളം പെണ്‍കുട്ടികളെ അറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.അവരില്‍ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു.

താന്‍ പുറത്താണ് പഠിച്ചതെന്നും അവിടെ റാഗിങ്ങിന് ഇരയായതിന്റെ ഡിപ്രഷന്‍ ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. ഈ ഡിപ്രഷന്‍ മാറ്റാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് സഹപാഠി നിര്‍ബന്ധിച്ച് കഞ്ചാവ് തന്നിട്ടുണ്ടെന്നും,ലൈംഗിക പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പറഞ്ഞു.ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണത്തിനായി ശരീരം വില്‍ക്കാന്‍ പ്രോല്‍സാഹിപ്പിക്കും. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലില്‍ രക്ഷപെട്ടതായും പെണ്‍കുട്ടി പറഞ്ഞു.സഹപാഠി സ്റ്റാമ്പും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.






Similar News