ചൈനയിലെ മുന്‍ മന്ത്രിക്ക് ജീവപര്യന്തം തടവ്

Update: 2026-02-03 05:32 GMT

ബെയ്ജിങ്: കൈക്കൂലി കേസില്‍ മുന്‍ മന്ത്രിയെ ചൈനീസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ടാങ് യിജുനെയാണ് സിയാമെന്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

2006 മുതല്‍ 2022 വരെ ടാങ് യിജുന്‍ 137 മില്യണ്‍ യുവാനില്‍ (ഏകദേശം 19.71 മില്യണ്‍ യുഎസ് ഡോളര്‍) അധികം മൂല്യമുള്ള സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈപ്പറ്റിയതായി കോടതി കണ്ടെത്തി. ഭൂമി ഏറ്റെടുക്കല്‍, ബാങ്ക് വായ്പകള്‍ അനുവദിക്കല്‍, വിവിധ കേസുകളുടെ കൈകാര്യം ചെയ്യല്‍ തുടങ്ങിയ മേഖലകളില്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുകൂലതകള്‍ നല്‍കുന്നതിനായി അദ്ദേഹം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

തെക്കുകിഴക്കന്‍ തീരദേശമായ ഫുജിയാന്‍ പ്രവിശ്യയിലെ സിയാമെന്‍ നഗരത്തിലെ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. അഴിമതിക്കെതിരായ കര്‍ശന നടപടികളുടെ ഭാഗമായി ഉയര്‍ന്ന പദവികളിലിരുന്നവര്‍ക്കെതിരേയും നിയമനടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമാണ് ഈ വിധിയെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags: