ബീജിംഗ്: ആഗോള ബഹിരാകാശ രംഗത്ത് മല്‍സരം ശക്തമാവുകയാണ്. അമേരിക്കയുടെ ആര്‍ട്ടെമിസ്-11 ദൗത്യം ചന്ദ്രനെ ചുറ്റാനുള്ള തയ്യാറെടുപ്പില്‍ മുന്നേറുന്നതിനിടെ, 2030ഓടെ മനുഷ്യരെ ചന്ദ്രനില്‍ ഇറക്കാനുള്ള പദ്ധതിയുമായി ചൈന രംഗത്തെത്തി. ഇതോടെ ബീജിംഗും വാഷിങ്ടണും തമ്മിലുള്ള ബഹിരാകാശ മല്‍സരം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായി വിലയിരുത്തപ്പെടുന്നു. ചൈന ഇപ്പോള്‍ മനുഷ്യ ദൗത്യങ്ങള്‍ ലക്ഷ്യമിട്ട് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളുടെ വികസനത്തിലാണ്. മെങ്‌ഷോ ബഹിരാകാശ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ലോങ് മാര്‍ച്ച് 10 ഹെവിലിഫ്റ്റ് റോക്കറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.
മുന്‍ റോബോട്ടിക് ദൗത്യങ്ങളില്‍നിന്ന് വ്യത്യസ്തമായി, മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ എത്തിക്കാന്‍ 'ലാന്‍യ ലാന്‍ഡര്‍' ഉപയോഗിക്കാനാണ് ചൈനയുടെ തീരുമാനം. ചന്ദ്രന്റെ ഭ്രമണപഥത്തിനും ഉപരിതലത്തിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്ന ഈ ലാന്‍ഡര്‍, ബഹിരാകാശയാത്രികര്‍ക്ക് താമസ സൗകര്യവും വൈദ്യുതി സംവിധാനവും ഒരുക്കുന്ന രീതിയിലായിരിക്കും. ഇതിനായുള്ള പരീക്ഷണങ്ങള്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഹെബെയ് പ്രവിശ്യയില്‍ നടത്തി. ചന്ദ്രനില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഗവേഷണം നടത്താന്‍ അനുയോജ്യമായ സംവിധാനങ്ങളോടെയാണ് ദൗത്യം രൂപകല്‍പ്പന ചെയ്യുന്നത്. ദീര്‍ഘകാല ദൗത്യങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും ഇതിലൂടെ ശ്രമം നടക്കുന്നു.
ഇതിനിടെ, 2035ഓടെ ചൈനയും റഷ്യയും ചേര്‍ന്ന് ചന്ദ്രനില്‍ സ്ഥിരം ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ലക്ഷ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. 2045ഓടെ വിഭവ വികസന കേന്ദ്രമായി ഇത് മാറുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതേസമയം, 2024 ജൂണില്‍ ചാങ് ഇ6 ദൗത്യത്തിലൂടെ ചന്ദ്രന്റെ മറുവശത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ചൈന ചരിത്ര നേട്ടം കൈവരിച്ചു. തുടര്‍ദൗത്യങ്ങളായ ചാങ് ഇ7, ചാങ് ഇ8 എന്നിവ ചന്ദ്രനിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വിശദമായി പഠിക്കുന്നതിനും മനുഷ്യവാസത്തിന് അനുയോജ്യത പരിശോധിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

