630 ഉയിഗുർ മുസ്‍ലിം ഗ്രാമങ്ങളുടെ പേര് മാറ്റി ചൈന; ലക്ഷ്യം മതവും സംസ്കാരവും തുടച്ചുനീക്കൽ
ബെയ്ജിങ്: ഗ്രാമങ്ങളുടെ പേരുകളില്‍ നിന്നും ഉയിഗുര്‍ മുസ്‌ലിംകളുടെ മതവും സംസ്‌കാരവും തുടച്ചുനീക്കാനൊരുങ്ങി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഗ്രാമങ്ങളുടെ പേരുകളില്‍ നിന്നും ഉയിഗുര്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2009 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലെ 630ഓളം ഗ്രാമങ്ങളുടെ പേരുകള്‍ ഇത്തരത്തില്‍ മാറ്റിയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്തോഷം, ഐക്യം എന്നെല്ലാം അര്‍ഥം വരുന്ന പുതിയ പേരുകളാണ് ഗ്രാമങ്ങള്‍ക്ക് പകരം നല്‍കിയത്.ഉയിഗുര്‍ മുസ്‌ലിംകളുടെ സമ്പന്നമായ സംസ്‌കാരത്തെ കാണിക്കുന്ന നിരവധി പേരുകള്‍ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ടെന്നും ഇത് ചൈനീസ് പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൈന ഡയറക്ടര്‍ മായ വാങ് പറഞ്ഞു.
2018ലെ യുഎന്‍ റിപോര്‍ട്ടോട് കൂടിയാണ് ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരായ ചൈനയുടെ നടപടികള്‍ ലോകത്ത് ചര്‍ച്ചയായത്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകള്‍ ചൈനയുടെ വീണ്ടും വിദ്യാഭ്യാസമെന്ന പദ്ധതിക്ക് കീഴിലുള്ള സെന്ററുകളില്‍ കഴിയുന്നുണ്ടെന്നായിരുന്നു യുഎന്‍ റിപോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷവും ഉയിഗുര്‍ മുസ്‌ലിംകളാണെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആളുകള്‍ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയുന്നതിന് വേണ്ടിയാണ് അവരെ വീണ്ടും വിദ്യാഭ്യാസമെന്ന പദ്ധതിക്ക് കീഴിലുള്ള സെന്ററിലേക്ക് മാറ്റിയതെന്നാണ് ചൈന നല്‍കുന്ന വിശദീകരണം.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പുതിയ റിപോര്‍ട്ട് പ്രകാരം 2017 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ഭൂരിപക്ഷം ഗ്രാമങ്ങളുടെ പേരുകളും മാറ്റിയിരിക്കുന്നത്. മസാര്‍, ദുത്തര്‍ പോലുള്ള ഉയിഗുര്‍ മുസ്‌ലിംകളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ഗ്രാമങ്ങളുടെ പേരുകളെല്ലാം ചൈന ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്.
