അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു

Update: 2025-12-15 09:24 GMT

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഷോളയൂര്‍ സ്വര്‍ണപ്പിരിവ് ആദിവാസി ഉന്നതിയിലെ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായ സുമിത്ര ഇന്ന് രാവിലെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐസിഡിഎസ് എന്നിവരോടാണ് കളക്ടര്‍ റിപോര്‍ട്ട് തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഇത്തവണ മാര്‍ച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആറുമാസമായപ്പോള്‍ പ്രസവിക്കുകയായിരുന്നു. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Tags: