എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം

Update: 2026-03-13 08:43 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി പുതിയ ഉത്തരവ് പുറത്തിറക്കി. അക്കാദമിക് നേട്ടങ്ങള്‍ക്കൊപ്പം കല, ശാസ്ത്രം, കായികം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, ശാസ്ത്രമേള, സംസ്ഥാനതല ശാസ്ത്ര സെമിനാര്‍, സി വി രാമന്‍ ഉപന്യാസ മല്‍സരം, ശ്രീനിവാസ രാമാനുജന്‍ മെമ്മോറിയല്‍ പേപ്പര്‍ പ്രെസന്റേഷന്‍, സംസ്ഥാനതല വാര്‍ത്താവായന മല്‍സരം, വിവിധ ടാലന്റ് സെര്‍ച്ച് പരീക്ഷകള്‍, ശാസ്ത്രമാഗസിന്‍ മല്‍സരം തുടങ്ങിയ ഇനങ്ങളില്‍ എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാര്‍ക്ക് അനുവദിക്കും. ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന മല്‍സരങ്ങളില്‍ യഥാക്രമം 20, 17, 14 മാര്‍ക്കുകള്‍ ലഭിക്കും.

കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിലെ തല്‍സമയ മല്‍സരങ്ങള്‍ക്കും എ ഗ്രേഡിന് 20, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 മാര്‍ക്ക് ലഭിക്കും. പ്രത്യേക സ്‌കൂള്‍ കലോല്‍സവത്തില്‍ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 20, സി ഗ്രേഡിന് 15 മാര്‍ക്ക് നല്‍കും. ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് 10 മാര്‍ക്കും സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിക്ക് 20 മാര്‍ക്കും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ എ, ബി, സി ഗ്രേഡുകള്‍ക്ക് യഥാക്രമം 20, 15, 10 മാര്‍ക്കുകളും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 മാര്‍ക്കും നല്‍കും. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രവര്‍ത്തനങ്ങളില്‍ വിവിധ നേട്ടങ്ങള്‍ക്ക് 18 മുതല്‍ 50 മാര്‍ക്ക് വരെ ലഭിക്കും. എന്‍സിസി, എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രതല ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉയര്‍ന്ന ഗ്രേസ് മാര്‍ക്കുകള്‍ അനുവദിച്ചിട്ടുണ്ട്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് 15 മാര്‍ക്കും ജവഹര്‍ലാല്‍ നെഹ്‌റു നാഷണള്‍ സയന്‍സ് എക്‌സിബിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 മാര്‍ക്കും നല്‍കും.

കായിക രംഗത്ത് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 100 മാര്‍ക്ക് വരെ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ദേശീയ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 50 മാര്‍ക്കും പങ്കെടുക്കുന്നവര്‍ക്ക് 35 മാര്‍ക്കും നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കായിക മല്‍സരങ്ങളിലും വിവിധ സ്ഥാനങ്ങള്‍ക്ക് 2 മുതല്‍ 20 മാര്‍ക്ക് വരെ അനുവദിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് വിവിധ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ലഭിച്ചാല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന ഒരു ഇനത്തിനാണ് ഗ്രേസ് മാര്‍ക്ക് നല്‍കുക. ഗ്രേസ് മാര്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ, പിന്നീട് അഡ്മിഷനില്‍ അധിക ബോണസ് മാര്‍ക്ക് നല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2025 ജൂണ്‍ ഒന്ന് മുതല്‍ 2026 മേയ് 31 വരെ നടന്ന മല്‍സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഗ്രേസ് മാര്‍ക്കിനായി പരിഗണിക്കൂ. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചക്കും വിവിധ മേഖലകളിലെ കഴിവുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുമായി പുതിയ ഭേദഗതി സഹായകരമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

Tags: