തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ നടപടി; തിങ്കള്‍ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം

Update: 2025-12-20 02:54 GMT

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. തിങ്കളാഴ്ച്ച മുതലാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ സമരം തുടങ്ങുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ഡല്‍ഹിയിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിബി ജി റാം ജി പദ്ധതി ബില്ല് ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.

വിബി ജി റാം ജി ബില്ലിനെതിരേ കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികള്‍ 22ന് സമരം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ജന്തര്‍മന്ദറില്‍ ആദ്യ സമരത്തിനാണ് ശ്രമം. സമരത്തിന് ഡല്‍ഹി പോലിസ് അനുമതി ആദ്യഘട്ടത്തില്‍ നിഷേധിച്ചെങ്കിലും വരുംദിവസങ്ങളില്‍ നിയന്ത്രണത്തോടെ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ശക്തമായ സമരത്തിന് ആസൂത്രണം ചെയ്യുകയാണ് യുഡിഎഫ് നേതൃത്വം. 27ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. തൊഴിലുറപ്പ് പദ്ധതിക്ക് കരട് തയാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീണ്‍ ഡ്രീസ് ഉള്‍പ്പെടെയുള്ളവര്‍ 22ലെ സമരത്തില്‍ പങ്കെടുക്കും.