കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയെ വിലക്കി കേന്ദ്രം

ഒരു മാസത്തേക്കാണ് വിലക്കിയത്

Update: 2025-12-06 10:45 GMT

കൊല്ലം: ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഒരു മാസത്തിനകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. വിദഗ്ധ പരിശോധനാ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാതയില്‍ കൊട്ടിയം മൈലക്കാട് ഉയരപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് സര്‍വീസ് റോഡും തകര്‍ന്നു. സ്‌കൂള്‍ ബസ് ഉള്‍പ്പടെ കടന്നുപോയ സമയത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

വേണ്ട പഠനങ്ങള്‍ നടത്താതെയാണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടതെന്നാണ് ആക്ഷേപം. നിലവിലെ നിര്‍മാണം ഉപേക്ഷിച്ചു പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണമെന്നതാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ ആവശ്യം. അതേസമയം തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. തകര്‍ന്ന ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ഇളക്കിമാറ്റി മണ്ണ് നീക്കം ചെയ്തശേഷം സര്‍വീസ് റോഡിലെ തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി. ഡല്‍ഹിയില്‍ നിന്നുള്ള ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘവും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും.

Tags: