മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രത്തിന്റെ അനുമതി

അതേസമയം സൗദി സന്ദര്‍ശനത്തിന് അനുമതിയില്ല

Update: 2025-10-13 10:59 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ഒമ്പതു വരെയാണ് മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം. ഗള്‍ഫ് പര്യടനത്തിനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയിരുന്നത്. ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനാണ് മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും പദ്ധതിയിട്ടിരിക്കുന്നത്. ഈ മാസം 16ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. അതേസമയം മുഖ്യമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന് അനുമതിയില്ല. ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം.

മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമായി നടക്കുന്ന 'മലയാളോല്‍സവം' പൊതുപരിപാടിയില്‍ പങ്കെടുക്കും. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. 30ന് ഖത്തര്‍ സന്ദര്‍ശിക്കും. നവംബര്‍ ഏഴിന് കുവൈത്തിലും ഒമ്പതിന് അബുദാബിയിലും പരിപാടികളില്‍ പങ്കെടുക്കും.

Tags: