കാസര്‍കോട് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം

Update: 2026-02-04 10:39 GMT

കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ കാസര്‍കോട് കുമ്പള അരിക്കാടിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറു മണിക്കൂറില്‍ ടോള്‍ പിരിവ് സ്ഥിരമായി നിര്‍ത്തലാക്കുമെന്നും ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു.

60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ഗതാഗത മന്ത്രാലയം ടോള്‍ ബൂത്ത് സ്ഥാപിച്ചത്. ടോള്‍പ്ലാസ നിലവില്‍ വന്ന് പണം പിരിക്കല്‍ ആരംഭിച്ചതിനു പിന്നാലെ ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ ജനുവരി മാസത്തില്‍ ടോള്‍ പിരിവിനെതിരേ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.

അതേസമയം ജനകീയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴടങ്ങലെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കുമ്പളയില്‍ ടോള്‍ പിരിവ് അവസാനിപ്പിച്ചത് സമര വിജയമാണെന്നും കോടതി വിധി എതിരാവുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നും എ കെ എം അഷ്റഫ് പറഞ്ഞിരുന്നു. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ഐതിഹാസിക സമരമാണ് നടത്തിയത്. സമരത്തില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നില്ല. ജനകീയ സമരത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: