നാട്ടികയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തിയുമായി സി സി മുകുന്ദൻ എംഎൽഎ
ഗീത ഗോപിയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും പണം പിരിച്ചു നൽകാൻ തനിക്കാവില്ലെന്നും സി സി മുകുന്ദൻ
തൃശൂർ: തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയിൽ പേയ്മെന്റ് സീറ്റ് വിവാദം. തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ രംഗത്തെത്തി. രണ്ടാമതും മൽസരത്തിന് അവസരം നൽകാത്തത്തിലും സി സി മുകുന്ദൻ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ എംഎൽഎ സി സി മുകുന്ദനെ മാറ്റി മുൻ എംഎൽഎ ആയിരുന്ന ഗീതാഗോപിയെ മൽസരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം.
പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ നിലപാട് വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയതയുണ്ട്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞു.
ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നും നാട്ടികയില്‍ ഗീത ഗോപിയെ പരിഗണിക്കണമെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഈ വിഷയത്തിലാണ് സി സി മുകുന്‍ അതൃപ്തിയുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തിൽ പോലും പാർട്ടി പരിഗണിച്ചില്ലെന്നും അനാരോഗ്യമുണ്ടായപ്പോൾ പോലും പാർട്ടിക്കും മണ്ഡലത്തിനും വേണ്ടി കൃത്യമായി ഇടപെട്ട ആളാണ് സി സി മുകുന്ദനെന്ന് അനുകൂലികൾ പറയുന്നു. അതേസമയം പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്ന് നാട്ടികയിലെ സിപിഐ സ്ഥാനാർഥി ഗീത ഗോപി വ്യക്തമാക്കി. സി സി മുകുന്ദന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്നും ഗീത ഗോപി പ്രതികരിച്ചു
