കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി

Update: 2026-04-10 06:55 GMT

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കി.സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു . വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. അദ്ദേഹം നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവര്‍ പ്രതികളായ കേസില്‍ സിബിഐ സമര്‍പ്പിച്ച അപേക്ഷ നിരസിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. അഴിമതിക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളെ വിചാരണ ചെയ്യുന്നതില്‍ നിന്ന് തടയുന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതോടെ, കേസില്‍ തുടനടപടികള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുന്നത് സര്‍ക്കാരിനും ഉദ്യോഗസ്ഥ തലത്തിനും വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

അഴിമതി നടന്നിട്ടില്ലെന്നും പ്രതികള്‍ക്കെതിരെ തെളിവില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, സിബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്രയധികം താല്‍പ്പര്യം കാണിക്കുന്നതെന്ന് കോടതി ചോദിച്ചു.

Tags: