കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്ത; റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസ്

Update: 2026-03-30 05:54 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന വാര്‍ത്തയില്‍ റിപോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസ്. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാന്‍ പരസ്യം നല്‍കിയെന്ന റിപോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്തയിലാണ് പരാതി. വ്യാജ വാര്‍ത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചതായും പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോല്‍ക്കുമെന്ന ഭയത്താല്‍ ചെയ്യുന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നല്‍കി എന്ന പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി കെ പ്രശാന്തിനെതിരെ കെ മുരളീധരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. തോല്‍ക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. വി കെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരന്‍ ആരോപിച്ചു.

അതേസമയം, കൂലിക്ക് ആളെ എടുക്കാന്‍ പരസ്യം കൊടുത്തത് കോണ്‍ഗ്രസ് തന്നെയാകുമെന്ന് വി കെ പ്രശാന്ത് ആരോപിച്ചു. മുരളീധരന്‍ പരാജയഭീതിയിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം കൂടെപ്പോകാന്‍ ആളില്ല. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാന്‍ പരസ്യമിട്ടു. എന്നിട്ട് ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തലയിലിടുന്നുവെന്നും വി കെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.