കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Update: 2026-04-08 03:50 GMT

കൊല്ലം: യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലിസ് കേസെടുത്തു. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലിസിന്റേതാണ് നടപടി. എഫ്ഐആറില്‍ വാഹനം ഓടിച്ചയാളുടെ പേരില്ല. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. വാഹനമോടിച്ച ദേവാനന്ദ് എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് 6.40നായിരുന്നു അപകടമുണ്ടായത്. യുഡിഎഫ് പ്രചരണം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടമുണ്ടാക്കിയത്. ആശ്രമം ലിങ്ക് റോഡില്‍ കൊട്ടിക്കലാശം കഴിഞ്ഞ ശേഷമാണ് അപകടമുണ്ടായത്. ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി(13), ധനലക്ഷ്മി(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. അപകടത്തില്‍ നാല് പെണ്‍കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

അതേസമയം, വാഹനം തന്റെ മകന്റേത് തന്നെയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. അപകട സമയത്ത് തന്റെ മകനല്ല വാഹനം ഓടിച്ചതെന്നും സുഹൃത്തുക്കളായ കെഎസ്യു പ്രവര്‍ത്തകരാണ് വാഹനം ഓടിച്ചതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. തന്റെ മകന്‍ കാറിലുണ്ടായിരുന്നില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവരുടെ ചെലവ് ഏറ്റെടുക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.