രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; തിരുവല്ലയിലെ ഹോട്ടലില്‍ പരിശോധന

ജീവനക്കാരുടെ മൊഴിയെടുത്തു

Update: 2026-01-11 14:39 GMT

തിരുവല്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ റിമാന്‍ഡ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി അന്വേഷണ സംഘം. റിസപ്ഷന്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് സംഘം ഹോട്ടലിലെത്തിയത്. രജിസ്റ്റുകള്‍ പരിശോധിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബര്‍ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.

ഇന്ന് പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുല്‍ സഹകരിച്ചില്ല. ഉച്ചയോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റി.