അമേരിക്കയില്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു; മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്

Update: 2025-11-05 02:09 GMT

കെന്റക്കി: അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. കെന്റക്കിയിലെ വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം തീപിടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തില്‍ ആകെയുണ്ടായിരുന്ന മൂന്നു ജീവനക്കാര്‍ മരിച്ചു. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെട്ട വിമാനമാണ് വൈകുന്നേരം 5:15ഓടെ കത്തിയമര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീണു. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട വിമാനത്തിന് 34 വര്‍ഷത്തിന്റെ പഴക്കമുണ്ട്. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ 1991ല്‍ പുറത്തിറക്കിയ മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തില്‍പെട്ടത്. മിനാത്തില്‍ 38,000 ഗാലോണ്‍ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.