വിദേശിയെന്ന് ആരോപിച്ച് തടങ്കലിലാക്കിയ യുവാവിനെ വിട്ടയക്കണമെന്ന് ഹൈക്കോടതി

Update: 2025-06-17 14:32 GMT
വിദേശിയെന്ന് ആരോപിച്ച് തടങ്കലിലാക്കിയ യുവാവിനെ വിട്ടയക്കണമെന്ന് ഹൈക്കോടതി

ഗുവാഹത്തി: വിദേശിയെന്ന് ആരോപിച്ച് തടങ്കലില്‍ വച്ച യുവാവിനെ എത്രയും വേഗം വിട്ടയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഗോല്‍പാര ജില്ലയിലെ ഹസിനുര്‍ എന്ന യുവാവിനെ വിട്ടയക്കാനാണ് ജസ്റ്റിസുമാരായ കല്യാണ്‍ റായ് സുരാനയും മലാസ്രി നന്ദിത്തും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ഹസിനുറിന്റെ മാതാവ് മൊസിദ ബീഗം നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഇത്തരം തടങ്കലുകള്‍ ഒരു നിമിഷം പോലും അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2018ല്‍ കാംരൂപിലെ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ഹസിനുറിനെ വിദേശിയാക്കി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജയിലില്‍ ഇട്ടു. ട്രിബ്യൂണല്‍ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഹസിനുറിന് ജാമ്യം അനുവദിച്ചു. ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ മേയ് 25ന് പോലിസ് എത്തി പിടികൂടി വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Similar News