ശബരി റെയിൽപാത; പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Update: 2026-02-04 15:53 GMT

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിയുടെ അന്‍പത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1,900 കോടി രൂപ കിഫ്ബി വഴി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍വേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍പാത ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാര്‍ഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം പകരുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ, ദേശീയപാത 66ല്‍ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍, എട്ടു കിലോമീറ്റര്‍ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരത്തെ നിര്‍മ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാല്‍ (lapsed) നടപടികള്‍ വീണ്ടും ആദ്യഘട്ടം മുതല്‍ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയില്‍വേ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

07.01.2021ലെ സര്‍ക്കാര്‍ (G.O(Ms) No. 1/2021/Trans) പ്രകാരം, പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിങിലൂടെ വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവില്‍ 3,800.9 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പകുതി വിഹിതമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുക. ശബരി പദ്ധതിക്കായി 303.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാന്‍ 1,361 കോടി രൂപയും നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 2,439.93 കോടി രൂപയും ചെലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ റവന്യു അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെയില്‍വേ പദ്ധതിക്ക് വേണ്ടി പണം നല്‍കേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5,580 കോടി രൂപ കിഫ്ബി വഴി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ഭൂമി

തിരുവനന്തപുരം വഞ്ചിയൂര്‍ വില്ലേജിലെ എട്ടു സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറും. നിര്‍മ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ്പിവിയായി ഹാന്റിക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.

ഭൂമി ഏറ്റെടുക്കാന്‍ അനുമതി

കെ-സ്‌പെയ്സിന്റെ നിര്‍ദ്ദിഷ്ട സംരംഭമായ എയ്‌റോസ്‌പെയിസ് കണ്‍ട്രോള്‍ സിസ്റ്റം സെന്റര്‍ സ്ഥാപിക്കാന്‍ കിഫ്ബിയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിച്ച് വേളി/തുമ്പയില്‍ വിഎസ്എസി ക്യാംപസിനോട് ചേര്‍ന്നുള്ള 60 ഏക്കര്‍ ഭൂമി 2013-ലെ RFCTLARR Act പ്രകാരം ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി. ഈ ഭൂമി ഏറ്റെടുക്കുന്നതിന് കെ സ്‌പെയ്സിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയി നിയോഗിച്ചും, കെസ്‌പെയ്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ റിക്വിസിഷനിങ് അതോറിറ്റിയായി അധികാരപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കും.

പുതിയ തസ്തികകള്‍

ഇടുക്കി ഉടുമ്പന്‍ചോല സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കാന്‍ 25 തസ്തികകള്‍ സൃഷ്ടിക്കും. 21 റെഗുലര്‍ തസ്തികകളും നാല് കോണ്‍ട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.

ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പില്‍ 10 ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍, രണ്ട് റീജിയണല്‍/സീനിയര്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കും.

കണ്ണൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്എസ്എസ്റ്റി (ജൂനിയര്‍) അറബിക് തസ്തിക എച്ച്എസ്എസ്റ്റി തസ്തികയാക്കി അപ്‌ഗ്രേഡ് ചെയ്യുന്നതിന് അനുമതി നല്‍കി.

കോട്ടയം അയര്‍ക്കുന്നം സെന്റ് സെബാസ്‌ററ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എച്എസ്എസ്റ്റി (ജൂനിയര്‍) ഇംഗ്ലീഷ് തസ്തിക എച്എസ്എസ്റ്റി ഇംഗ്ലീഷ് തസ്തികയായി അപ്‌ഗ്രേഡ് ചെയ്യുന്നതിന് അനുമതി നല്‍കി.

അനുമതി നല്‍കി

മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള രണ്ടാംഘട്ട നിക്ഷിപ്ത വനഭൂമി ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണന്‍കണ്ട് ബീറ്റിലും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയില്‍ കൊടിരി ബീറ്റിലും വിതരണത്തിനായി തയ്യാറാക്കിയ 50 സെനറ്റ് വീതമുള്ള പ്ലോട്ടുകള്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്കനുസൃതമായി വിതരണം ചെയ്യുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

ഭൂപരിധിയില്‍ ഇളവ്

എറണാകുളം കുന്നത്തുനാട് താലൂക്കില്‍ ഐക്കരനാട് നോര്‍ത്ത് വില്ലേജില്‍ പെട്ട 34.7739 ഏക്കര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള 19.7739 ഏക്കര്‍ ഭൂമിക്ക് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.

എംപാനല്‍മെന്റിന് അംഗീകാരം നല്‍കി

ഇ-ഗവര്‍ണന്‍സ് സംരംഭങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മനുഷ്യവിഭവശേഷി ലഭ്യമാക്കുന്നതിന് ഏജന്‍സികളെ എംപാനല്‍ ചെയ്യുന്നതിന് രൂപീകരിച്ച പദ്ധതിക്ക് അംഗീകാരം നല്‍കി. എംപാനല്‍ ചെയ്യുന്നതിനുള്ള ആര്‍എഫ്പി നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഐടി മിഷനെ ചുമതലപ്പെടുത്തി.

ശമ്പളപരിഷ്‌കരണം

കേരള സംസ്ഥാന ഐടി മിഷനിലെ 12 കരാര്‍ തസ്തികകളുടെ ശമ്പള പരിഷ്‌കരണവും ഒരു തസ്തികയുടെ പുനര്‍നാമകരണവും നടപ്പാക്കാന്‍ തീരുമാനിച്ചു.

വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കും.

28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും

സംസ്ഥാനത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ വിദ്യാഭ്യാസ അനുകൂല്യങ്ങള്‍ക്കുള്ള എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. പിന്നോക്ക വിഭാഗ കമ്മീഷന്റെ ഉപദേശം അംഗീകരിച്ചാണ് തീരുമാനം.

ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965ലെ കുമാരപിള്ള കമീഷന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍, സംസ്ഥാന പിന്നാക്ക കമ്മീഷനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ 28 സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കു കൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനാകും.

ചുവടെ ചേര്‍ക്കുന്ന വിഭാഗങ്ങളെ ആണ് എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുക

1. അമ്പലക്കാരന്‍

2 അഞ്ചുനാടു വെള്ളാളര്‍

3 ദാസ

4 കോട്ടയാര്‍

5 കുമാര ക്ഷത്രിയ

6 കുന്നുവര്‍ മന്നാടി

7 SIUC - നാടാര്‍

8 നായിഡു

9 കോടാങ്കി നായ്ക്കന്‍

10 ഗൗണ്ടര്‍ വിഭാഗത്തിലെ പുലവ / വേട്ടുവ / പടയ്യാച്ചി / കവലിയ

11 സേനൈ തലവര്‍, ഇളവന്ന്യാര്‍, ഇളവന്യ

12 തച്ചര്‍(മരപ്പണിക്കാരായ)

13 തോല്‍ കൊല്ലന്‍സ്

14 മഹേന്ദ്ര മേദര

15 വിഷവന്‍(മലബാര്‍)

16 കമ്മാറ

17. ചെട്ടികള്‍-മൗണ്ടാടന്‍-ഇടനാടന്‍

18. എഴുത്തശ്ശന്‍

19. കടച്ചി കൊല്ലന്‍

20. കൊങ്കു നാവിതന്‍, വേട്ടുവ നാവിതന്‍, അടുത്തോന്‍

21. കൊങ്കു വെള്ളാള ഗൗണ്ടര്‍ വിഭാഗത്തിലെ, നാട്ടു ഗൗണ്ടര്‍, വെള്ളാള ഗൗണ്ടര്‍, പാല ഗൗണ്ടര്‍, പൂശാന്‍

ഗൗണ്ടര്‍, പാല വെള്ളാള ഗൗണ്ടര്‍

22. വടുക, വടുവ, വടുകര്‍, വടുവന്‍സ്, വടുഗന്‍ഡ്, വടുകര്‍സ്, വടുകാസ്, വടുകന്‍സ്

23. വാണിയന്‍സ്

24. യോഗീസ്, കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി

25. മലയ കണ്ടി(മലമ്പാര്‍ ഒഴികെ)

26. ശൈവ വെള്ളാളയിലെ(ചേരക്കുള വെള്ളാള, കര്‍ കര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ

27. കണിയാര്‍

28. ഈഴവ-തീയ വിഭാഗത്തിലെ Izhavan, Ishavan, Ezhavan, Ezhuva, Izhuva, Ishuva, Izhavan, Illuva, Irava, Iruva

ഈ വിഭാഗങ്ങളുടെ ദീര്‍ഘകാലത്തെ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒബിസി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ക്ക് വിദ്യാഭ്യാസ സംവരണ അനുകൂല്യങ്ങള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.