സി പി രാധാകൃഷ്ണന്‍ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

Update: 2025-09-12 05:22 GMT

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ പതിനഞ്ചാമത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു രാധാകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

രാജിവച്ച് 53 ദിവസങ്ങള്‍ക്ക് ശേഷം മുന്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖറും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജൂലൈ 21 ന് ധന്‍ഖര്‍ രാജിവച്ചിരുന്നു.സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, ഉപരാഷ്ട്രപതി രാധാകൃഷ്ണന്‍ ഉച്ചയ്ക്ക് 12:30 ന് രാജ്യസഭയിലെ എല്ലാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 21-ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.ചൊവ്വാഴ്ചയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തി 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. ആകെ പോൾ ചെയ്തത് 767 വോട്ടുകളാണ്.


Tags: