ഉത്തര്‍പ്രദേശില്‍ മസ്ജിദുകള്‍ക്കും മദ്രസകള്‍ക്കും നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്

Update: 2026-01-05 12:15 GMT

സംഭല്‍: ഉത്തര്‍പ്രദേശില്‍ മസ്ജിദുകള്‍ക്കും മദ്രസകള്‍ക്കും നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ദീപാ സാരായ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലെ പള്ളിയും മദ്രസയുമാണ് തകര്‍ത്തത്. റാവ ബുസുര്‍ഗ് ഗ്രാമത്തിലെ പള്ളിയും ഹാജിപൂര്‍ ഗ്രാമത്തിലെ മദ്രസയുമാണ് ഞായറാഴ്ച ബുള്‍ഡോസറുമായെത്തി അധികൃതര്‍ പൊളിച്ചുനീക്കിയത്. ജില്ലാ ഭരണകൂട-പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പൊളിച്ചുനീക്കല്‍. അനധികൃത കൈയേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചാണ് നടപടി.

റാവ ബുസുര്‍ഗയില്‍ 552 ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ നിര്‍മിച്ചിരുന്ന പള്ളിയാണ് തകര്‍ത്തത്. 2025 ഒക്ടോബര്‍ രണ്ടിന് പള്ളിയുടെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയിരുന്നു. രണ്ടാം ഘട്ട പൊളിക്കല്‍ നടപടിയാണ് ഞായറാഴ്ചയുണ്ടായത്. പള്ളി സ്വയം പൊളിച്ചില്ലെങ്കില്‍ ഭരണകൂടം നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. പള്ളി നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപിച്ചാണ് ബുള്‍ഡോസര്‍ രാജ്.

ഹാജിപൂരില്‍ ഗ്രാമപഞ്ചായത്തിന്റെ ഏകദേശം 2.5 ബിഗ ഭൂമി കൈയേറിയിട്ടുണ്ടെന്നും ഏകദേശം 4,000 ചതുരശ്ര മീറ്റര്‍ മദ്രസയ്ക്കും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അനധികൃത ഘടന നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും അത് പാലിക്കാത്തതിനാലാണ് പൊളിച്ചുനീക്കല്‍ നടപടിയിലേക്ക് കടന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്.

Tags: