ഉജ്ജയ്‌നിലെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്‍ പൊളിച്ചു

Update: 2025-08-31 11:58 GMT

ഉജ്ജയ്ന്‍: മധ്യപ്രദേശിലെ ഉജ്ജയ്‌നിലെ മഹാകാളീശ്വര ക്ഷേത്രത്തിന് സമീപത്തെ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകള്‍ പൊളിച്ചു. ബീഗംബാഗിലെ അങ്കാര എന്ന പേരിലുള്ള പ്രശസ്തമായ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലും ചിക്കന്‍, മട്ടന്‍ കടകളുമാണ് പൊളിച്ചത്. ഏകദേശം 50 പോലിസുകാരും 100 മുന്‍സിപ്പിലാറ്റി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബുള്‍ഡോസറുകളും മറ്റുമായെത്തി കടകള്‍ പൊളിച്ചത്. ക്ഷേത്രത്തിന് സമീരം മാംസാഹാരം വിളമ്പുന്ന സ്ഥാപനങ്ങള്‍ പാടില്ലെന്ന് ഹിന്ദുത്വര്‍ നേരത്തെ മുതല്‍ ആവശ്യപ്പെടുന്നുണ്ട്. ഇത് പരിഗണിച്ചാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കടകള്‍ പൊളിച്ചതെന്ന് കടയുടമകള്‍ പറഞ്ഞു.

അതേസമയം, രാജസ്ഥാനിലെ അജ്മീറിലെ ഗ്യാന്‍ വിഹാറില്‍ റോഡ് സൈഡില്‍ മുട്ടവില്‍പ്പന നടത്തിയിരുന്ന മുസ്‌ലിം യുവാവിന്റെ കട അധികൃതര്‍ പൊളിച്ചുമാറ്റി.


പ്രദേശത്ത് ഇപ്പോഴും പച്ചക്കറി കടകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആരിഫ് മുഹമ്മദ് എന്ന യുവാവിന്റെ മുട്ടക്കട മാത്രമാണ് പൊളിച്ചുമാറ്റിയത്. സംഭവത്തില്‍ ആരിഫിന് പിന്തുണയുമായി രാഷ്ട്രീയ ലോക് തന്ത്ര് പാര്‍ട്ടി നേതാവ് ആശിഷ് സോണി രംഗത്തെത്തി. പ്രദേശത്തെ കൗണ്‍സിലറുടെ ഭര്‍ത്താവായ അരവിന്ദ് പരാശറാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.