ഓപ്പറേഷന്‍ സിന്ദൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്ത പെണ്‍കുട്ടിയെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ഉത്തരവ്

Update: 2025-05-27 13:24 GMT

മുംബൈ: ഓപ്പറേഷന്‍ സിന്ദൂരിനെ വിമര്‍ശിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന 19കാരിയെ ഉടന്‍ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതിന് പകരം ക്രിമിനലിനെ പോലെ പെരുമാറുന്നത് ഞെട്ടിച്ചുവെന്ന് ജസറ്റിസുമാരായ ഗൗരി വിനോദ് ഗോഡ്‌സെ, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിലവില്‍ പൂനെയിലെ യെദ്‌വാര ജയിലിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നത്.

പരീക്ഷ തുടങ്ങാനിരിക്കെ പെണ്‍കുട്ടിയെ കോളജില്‍ നിന്നും പുറത്താക്കിയതിനെയും കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാനും കോടതി നിര്‍ദേശിച്ചു. '' അവള്‍ക്ക് പോലിസ് പൂര്‍ണ സുരക്ഷ നല്‍കണം. അവളെ ആരെങ്കിലും ആക്രമിക്കാതിരിക്കാന്‍ നോക്കണം. കഴിയുമെങ്കില്‍ പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കണം. കഴിഞ്ഞു പോയ രണ്ടു പരീക്ഷകളില്‍ സര്‍വകലാശാല തീരുമാനമെടുക്കണം.''- കോടതി പറഞ്ഞു.